ഫിഫ 2026 ലോകകപ്പ് ഫുട്ബോളില്‍ ഇനിശേഷിക്കുന്നത് എട്ട് ടീമുകള്‍ മാത്രം. 48 ടീമുകള്‍ തുടങ്ങിയ യാത്ര അതിന്റെ പരിസമാപ്തിയിലേക്ക് അടുക്കുന്നു. ഇന്ത്യന്‍ സമയം വെള്ളി പുലര്‍ച്ചെ 1.30ന് നിലവിലെ റണ്ണേഴ്സ്അപ്പായ ഫ്രാന്‍സും 2022 സെമി കളിച്ച മൊറോക്കോയും തമ്മിലാണ് ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടം. തുടര്‍ന്നുള്ള ദിനങ്ങളില്‍ സ്പെയിന് x ബെല്‍ജിയം, നോര്‍വെ x ഇംഗ്ലണ്ട്, അര്‍ജന്റീന x സ്വിറ്റ്സര്‍ലന്‍ഡ് ക്വാര്‍ട്ടറുകളും അരങ്ങേറും.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടവും അതിന്റെ പാരമ്യത്തിലാണ്. എട്ട് ഗോളും ഒരു അസിസ്റ്റുമായി അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയാണ് ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഒന്നാമത്. ഏഴ് ഗോളും രണ്ട് അസിസ്റ്റുമായി ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ രണ്ടാമതുണ്ട്. ഏഴ് ഗോള്‍ നേടിയ നോര്‍വീജിയന്‍ മിന്നല്‍പ്പിണര്‍ എര്‍ലിംഗ് ഹാലണ്ടാണ് മെസിക്കും എംബപ്പെയ്ക്കും ഭീഷണി. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് മൂന്നു താരങ്ങൾ 7+ ഗോൾ നേടുന്നത്.
ഇതിനിടെ ആറ് ഗോളുമായി ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ഹാരി കെയ്നും നാല് ഗോള്‍ വീതമായി ഫ്രാന്‍സിന്റെ ഉസ്മാന് ഡെംബെലെ, ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഗം എന്നിവരുമുണ്ട്.